Tuesday, October 13, 2009

കന്നിമാസത്തിലെ ആയില്യം പൂജ


ഇന്ന് [13-10-2009] നാഗപ്രീതിക്കുള്ള ആയില്യം പൂജയാണ്. കന്നിമാസത്തിലെ ആയല്യം പൂജകളുടെ പ്രത്യേകതയെക്കുറിച്ച് എനിക്കറിയില്ല.
ഞാനിന്ന് കാലത്ത് ഞാനെന്നും പോകാറുള്ള അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആയല്യം പൂജ തൊഴുതു വന്നു. അവിടുത്തെ മേല്‍ശാന്തിക്ക് അത്യാവശ്യമായി തിരുവനന്തപുരം പോകേണ്ടിയിരുന്നതിനാല്‍ 9 മണിക്ക് പൂജകള്‍ അവസാനിപ്പിക്കേണ്ടി വന്നു.
അപ്പോള്‍ ഞാന്‍ അവിടെ നിന്ന് കൂര്‍ക്കഞ്ചേരി ശ്രീ മാഹശ്വര ക്ഷേത്രത്ത്ലെ സര്‍പ്പ്ക്കാവിലെത്തി. അവിടെ നിന്ന് പുള്ളുവന്‍ വായിക്കുന്ന നന്തുണിപ്പാട്ടും, സ്റ്റിത്സ് ഫോട്ടോകളും എടുത്തു.


തല്‍ക്കാലം നിങ്ങളെല്ലാവരും പുള്ളുവന്‍ പാട്ട് കേള്‍ക്കുക.
ബാക്കി വിശേഷങ്ങള്‍ രാത്രിയില്‍ എഴുതാം.

കോഴിക്കോട്ട് നിന്ന് ബ്ലോഗര്‍ സുഹൃത്ത് ജ്യോത്സ്ന പറയുന്നു ഇങ്ങിനെ:-

കന്നിമാസത്തിലെ ആയില്യം നാളിലാണ് നാഗരാജന്റെ ജനനം എന്നാണ് ഐതീഹ്യം.നാഗയക്ഷിയ്ക്കും നാഗരാജനും സമര്‍പ്പിയ്ക്കപ്പെട്ടതാണ് നാഗ പൂജ.അന്നത്തെ പ്രധാന വഴിപാടു നൂറും പാലുമാണ്.സര്‍പ്പദോഷം മാറാന്‍ ഈ നാളില്‍ സര്‍പ്പബലിയും നടത്താറുണ്ട്.ക്ഷേത്രങ്ങളില്‍ ഈ ദിനത്തില്‍ പുള്ളുവന്പാട്ടും അരങ്ങേറാറുണ്ട്.മണ്ണാറശാല ശ്രീ നാഗരാജക്ഷേത്രത്തില്‍ സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തില്‍ കൊണ്ടാടാറുള്ള ആയില്യം ഉത്സവം അതി വിശേഷമാണ്.

ജ്യോത്സനയുടെ ബ്ലോഗുകള്‍ ഇതാ ഇവിടെ : -

http://www.weepingwhispers.blogspot.com

http://www.vibrantvision.blogspot.com

Thursday, September 24, 2009

ഫോട്ടോ സ്പോട്ട്സ്





































ഈ വര്‍ഷത്തെ ശ്രീനാരായണ ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ ഏതാനും ഫോട്ടോകള്‍. ക്ലബ്ബിന്റെ മെംബര്‍ തന്നെയായ ഡോ: കെ. കെ. രാഹുലന്‍ തന്നെയായിരുന്നു മുഖ്യാതിഥിയും ഉല്‍ഘാടകനും.
തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റലിലായിരുന്നു ചടങ്ങുകള്‍

Monday, September 14, 2009

ശ്രീനാരായണ ക്ലബ്ബ് തൃശ്ശൂര്‍ - ഓണാഘോഷം

ശ്രീനാരായണ ക്ലബ്ബ് തൃശ്ശൂര്‍ - ഓണാഘോഷം ഈ മാസം [സെപ്തംബര്‍ 11 വെള്ളിയാഴ്ച 2009] ഹോട്ടല്‍ ദാസ് കോണ്ടിനെന്റലില്‍ വൈകിട്ട് 6 മണിക്ക് നടന്നു.
ക്ലബ്ബ് സ്ഥാപക മെംബറായ ഡോക്ടര്‍ രാഹുലനെ ആദരിച്ചു. സാമൂഹ്യ സേവന രംഗത്തെ സമഗ്ര സംഭാവനക്ക്, ഡോ. പല്‍പ്പു മെമ്മോറിയല്‍ അവാര്‍ഡ്, സാമൂഹ്യ പ്രവീണ അവാര്‍ഡ്, ദേശ ഭക്ത അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയ ക്ലബ്ബിന്റെ മുന്‍ പ്രസിഡണ്ടും കൂടിയാണ് ഡോ: കെ. കെ. രാഹുലന്‍.

മിസ്സ് കേരള മത്സരത്തില്‍ പങ്കെടുത്ത് “മിസ് ബ്യൂട്ടിഫുള്‍ ഐസ് [അതിമനോഹരമായ കണ്ണുകളുടെ ഉടമ] എന്ന പട്ടത്തിന് അര്‍ഹയായ കുമാരി മാളവിക വെയിത്സിനെ സമ്മേളനത്തില്‍ വെച്ച് അനുമോദിച്ചു. കൂടാതെ മാളവിക വെയിത്സിന്റെ ക്ലാസ്സിക്കല്‍ നൃത്തവും ഉണ്ടായിരുന്നു.

ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും,, സുഹൃത്തുക്കളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.


[കൂടുതല്‍ ഫോട്ടോസ് താമസിയാതെ പ്രസിദ്ധീകരിക്കുന്നതായിരിക്കും]

Thursday, September 10, 2009

താങ്കള്‍‍ ഒരു പ്രവാസിയാണോ


താങ്കള്‍ഒരു പ്രവാസിയാണോ? ബൂലോക മാന്ദ്യം താങ്കളെ അലട്ടുന്നുണ്ടോ. വരുമാനത്തില്‍ വരര്‍ദ്ധനവ് ആവശ്യമുണ്ടോ?


എങ്കിലല്‍താങ്കള്ക്ക് എന്നെ സമീപിക്കാം.
മാക്സ് ന്യൂയോരര്‍ക്ക് ലൈഫ് ഇന്ഷൂറന്സ് സ്ഥാപനത്തില്‍ നിങ്ങള്ക്ക് ജോലി കണ്ടെത്താം. ചുരുങ്ങിയ യോഗ്യത sslc/+2. പാര്ട്ട് ടൈം ആയോ, ഫുള്‍ ടൈം ആയോ പ്രവര്‍ത്തിക്കാവുന്നതാണ്.



പ്രവാസിയല്ലാത്ത സാധാരണ പൌരന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
JP Vettiyattil [RECRUITMENT CONSULTANT]
Max New York Life Insurance
9446335137 - 0487 6450349
prakashettan@gmail.com

Friday, September 4, 2009

ശ്രീനാരായണ ജയന്തി മഹോത്സവം - തൃശ്ശൂരില്‍



എസ് എന്‍ ഡി പി യോഗം തൃശ്ശൂര്‍ സൌത്ത് ശാഖ കൂര്‍ക്കഞ്ചേരി - ഇന്ന് ശ്രീനാരായണ ജയന്തി 2009 സെപ്തംബര്‍ 4 ന് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

“സംഘടിച്ച് ശക്തരാകുവിന്‍, വിദ്യ കൊണ്ട് പ്രബുദ്ധരാകുവിന്‍” എന്ന ഗുരുവചനം ഇവിടെ കുറിക്കുന്നു.

രവിലെ 7 മണി മുതല്‍ ശ്രീനാരായണഗുരുദേവന്റെ ഫോട്ടോ വെച്ചലങ്കരിച്ച വാഹനങ്ങളില്‍ ഗുരുദേവ കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ശാഖാതിര്‍ത്തിയില്‍ ഘോഷയാത്ര ഉണ്ടായി.

ശാഖാതിര്‍ത്തിയിലുള്ള ഭവനങ്ങളില്‍ പീതപതാക ഉയര്‍ത്തിയിരുന്നു. കീര്‍ത്തനം ആലപിച്ച് കൊണ്ട് ഘോഷയാത്ര വരുന്ന സമയം ശാഖയുടെ അംഗമായ എന്റെ വസതിയിലും മറ്റ് അംഗങ്ങളുടെ വസതിയിലും നില വിളക്ക് കൊളുത്തി വരവേറ്റു.

വൈകിട്ട് 7 മണിക്ക് ശ്രീ മാഹാശ്വര ക്ഷേത്രാങ്കണത്തിലുള്ള ഹോളില്‍ പതിവ് പോലെയുള്ള ചതയ ദിന പരിപാടികള്‍ ആരംഭിക്കുന്നു.

Wednesday, September 2, 2009

വാര്‍ദ്ധക്ക്യത്തിന്റെ നൊമ്പരങ്ങള്‍

എന്റെ ബിന്ദൂ

 കാളവണ്ടി എഴുതാന്‍ തുടങ്ങുമ്പോള്‍ മറ്റു പല കഥകളും ബാക്കി വെച്ചിട്ടായിരുന്നു... ഇതെല്ലാം ഇനി എഴുതി മുഴുമിപ്പിക്കണം. അതിനു മുന്‍പേ പല പുതിയ കഥകളും എന്റെ മുന്നില്‍ കിടന്ന് കളിക്കുന്നു.

ഇന്ന് കാലത്ത് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോള്‍ കാക്കകള്‍ ഒരേ കരച്ചില്‍.......... ആദ്യം കാക്കകളെ എറിഞ്ഞോടിക്കാന്‍ തോന്നി.... പിന്നെ അത് വേണ്ടെന്ന് വെച്ചു.. ആ കാക്കകളൊക്കെ മരിച്ചു പോയ അച്ചനമ്മമാരുടെ പ്രേതങ്ങളായാണെനിക്ക് തോന്നിയത്. ഇനി നാളെ മുതല്‍ അവയെ തീറ്റണം ഞാന്‍ എന്തെങ്കിലും ആഹരിക്കുന്നതിനു മുന്‍പ്.

 എന്റെ മനസ്സില്‍ ഇതൊരു കഥയായി രൂപപ്പെട്ട് കഴിഞ്ഞു. ഇനി ഇപ്പൊ എന്താ ചെയ്യാ ബിന്ദു. മോളിങ്ങോട്ട് വാ അങ്കിളിനെ സഹായിക്കാന്‍. പഴയത് പൂര്‍ത്തീകരിക്കാതെ, പുതിയതിലേക്ക് കടക്കുന്നു. അങ്കിളിനാണെങ്കില്‍ ശാരീരികമായി അസ്വഥ്യങ്ങളും. തല വേദന, കഴുത്ത് വേദന, ബേട് സ്റ്റൊമക്ക്അങ്ങിനെ പലതും. 

വയസ്സ് അറുപതേ കഴിഞ്ഞുള്ളുവെങ്കിലും, 90 ന്റെ പ്രതീതി. കാര്‍ന്നവന്മാരെയെല്ലാം, കാലാ കാലങ്ങളില്‍ അറുപതിനോടടുക്കുമ്പോള്‍ ദൈവം തമ്പുരാന്‍ കൊണ്ടോയി.. ഈ എന്നെ മാത്രം ആര്‍ക്കും വേണ്ട, എനിക്ക് തീരെ വയ്യാണ്ടായി.. ഒരു ഉഷാറും ഇല്ല.

ഓരേ ദിവസവും കിടക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, പിറ്റെ ദിവസം  എഴുന്നേല്‍ക്കില്ലാ എന്ന്. ഈ കത്തെഴുതുമ്പോഴും എനിക്ക് വയ്യാ എന്റെ ബിന്ദുക്കുട്ടീ. 

എന്റെ മോളെ,  നിന്റെ സ്നേഹമാണെന്നെ പിടിച്ചു നിര്‍ത്തുന്നത്. മോളയച്ച പുതിയ ഹെഡ്ഡറുകള്‍ കിട്ടി. അങ്കിളിന് വളരെ സന്തോഷമായി.. എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ ബിന്ദു മോള്‍ക്ക് ഞാനെന്താ പ്രത്യുപകാരമായി തരിക. മോളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അങ്കിള്‍ അച്ചന്‍ തേവരോട് എന്നും പ്രാര്‍ത്ഥിക്കാറുണ്ട് . അങ്കിളിനിപ്പോള്‍ അത്രയല്ലെ ചെയ്യാനൊക്കൂ...

മോള് പേടിക്കേണ്ട.  എല്ലാം ദൈവ നിശ്ചയമാണ്. ഒരു സുദിനം വരും മോളെ, സമാധാനിക്കുക.  അങ്കിളിന് ഇവിടുത്തെ കുട്ടിക്കും അവിടെത്തെ കുട്ടിക്കുമുണ്ടാകുന്ന സന്തതികളെ കാണാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ..

കാക്കളുടെ കരച്ചില്‍ നിര്‍ത്തണം. തറവാട്ടില്‍ ചേച്ചി വീട്ടിലാരും ഭക്ഷിക്കുന്നതിന് മുന്‍പ് കാക്കളെ ഊട്ടാറുണ്ട്. ശ്രീരാമന്‍ അവന്റെ ഭാര്യയുടെ അമ്മ മരിച്ചതിനാല്‍ വധൂഗൃഹത്തിലായിരിക്കാം. അപ്പോള്‍ കാക്കകള്‍ക്ക് അന്നം കിട്ടിയിട്ടുണ്ടാവില്ല.. ചേച്ചിയുടെ മരണ ശേഷവും, കാക്കകളെ ഊട്ടാന്‍ ശ്രീരാമന്‍ മറക്കാറില്ല. 

പാവം കാക്കകള്‍ ചെറുവത്താനിയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ പറന്ന് വന്നതാകാം. എന്റെ തറവാട്ടിലെ പ്രേതങ്ങളൊന്നും ഇതു വരെ എന്നെ തേടി വന്നിട്ടില്ല.  ആരായിരിക്കും.??

ഈ രണ്ട് പ്രേതങ്ങള്‍ കാക്കയുടെ രൂപത്തില്‍... ചേച്ചിയോ, അതോ അച്ചനോ.??

 മണ്മറഞ്ഞവര്‍ അനവധിയുണ്ട്... അച്ചാച്ചന്മാരും, അച്ചമ്മയും, പാപ്പനും, മറ്റു കാര്‍ന്നന്മാരും... പക്ഷെ അവര്‍ക്കൊന്നും ഈ ഉണ്ണിയോട് വാത്സല്യം ഉണ്ടായിരുന്നില്ല... എനിക്കേറ്റവും ഇഷ്ടപ്പെട്ടവര്‍ എന്റെ ചേച്ചിയും, അച്ചനും തന്നെ... 

ചേച്ചിക്ക് വയസ്സുകാലത്ത് എന്നോടിഷ്ടം കുറവായിരുന്നു... ഞാന്‍ കുട്ട്യോള്‍ടെ പഠിപ്പ് കാരണം നേരത്തെ തന്നെ തൃശ്ശൂര്‍ക്ക് മാറി... അപ്പോ തറവാട്ടില്‍ ശ്രീരാമന്‍ മാത്രമായി ചേച്ചിക്ക് കൂട്ട്.. പിന്നീട് അമ്മയി അമ്മപ്പോരുണ്ടാ‍യിരുന്നതിനാല്‍  ശ്രീമതിക്ക്  സ്വഗൃഹം തടവറ പോലെ തോന്നിയത് സ്വാഭാവികം..

അവരെ കുറ്റപ്പെടുത്താനാവില്ലല്ലോ... കാര്യങ്ങളൊക്കെ എങ്ങിനെയായിരുന്നാലും, പെറ്റമക്കളെ ഒരമ്മയും വെറുക്കില്ല... 

“എന്താ ഉണ്ണ്യേ....... നീ ഇവിടെക്കൊന്നും വരാറില്ലല്ലോ“........ ചേച്ചി എപ്പോഴും ചോദിക്കുക പതിവാ... 

“ഞാന്‍ ഇടക്കൊക്കെ വരാറുണ്ടല്ലോ” ..... അങ്ങിനെ ഇടക്കൊക്കെ മാത്രം വന്നാല്‍ മതിയോ.?"

 എപ്പോഴുമെപ്പോഴും വരേണ്ടേ ഉണ്ണ്യേ നീ.... നീ ഈ തറവാട്ടു കാരണവരാണ് അതു മറക്കേണ്ട .... മരിച്ചു പോയ കാരണവന്മാരുണ്ടിവിടെ... അവരെയൊക്കെ ആരാ ധിക്കണം... കാലാ കാലങ്ങളില്‍ ബലിയിടണം.

 നമ്മുടെ കുലദേവതകളെ മനസ്സില്‍ ധ്യാനിക്കണം.. കുടുംബക്ഷേത്രത്തില്‍ പോകണം.

“നീയെന്താ ഇത് വരെ കുടുംബക്ഷേത്രത്തില്‍ വിശേഷങ്ങള്‍ക്കൊന്നും വരാഞ്ഞെ എന്റെ മോനെ” 

അതിനു നമ്മുടെ ഷേത്രമെവിടെ ഇപ്പോള്‍... എല്ലാം അന്യാധീനപ്പെട്ടില്ലേ..? തറവാട് പാപ്പന്‍ ചതിയിലൂടെ കരസ്ഥമാക്കി... അച്ചമ്മയും അതിന് കൂട്ടുനിന്നു... അന്തിത്തിരി കൊളുത്താതെ കുടുംബ ക്ഷേത്രവും, പാമ്പിന്‍ കാ‍വും, രക്ഷസ്സും എല്ലാം പോയില്ലേ... ഇനി ഇപ്പോ എവിടെയാ എന്റെ ആരാധനാമൂര്‍ത്തി... ഞാനെന്നും കുളി കഴിഞ്ഞാല്‍ ആദ്യം നമിക്കുന്നത് എന്റെ പരദേവതകളെയാ... അവര്‍ എന്നും എന്റെ മനസ്സിലുണ്ട് എന്റെ ചേച്ചിയേ.

 ഈ ഉണ്ണി അവരെ മറക്കുകയില്ല... കടത്തനാട്ട് മണ്ണില്‍ പിറന്ന നമ്മുടെ കാരണവന്മാര്‍ക്കുണ്ടായിരുന്ന ആയുധാഭ്യാസം മാത്രം ഈ ഉണ്ണിക്ക് കിട്ടിയില്ല... എന്നാലും ആ ശൌര്യം ഈ ഉണ്ണിക്കുണ്ട്... 

ഉണ്ണ്യേ..? "എന്താ ചേച്ച്യേ..?"

 ഞാന്‍ പറഞ്ഞത്..... "നമ്മുടെ പുതിയ അംബലപ്പുരയിലേക്ക് നീ 
വന്നില്ലല്ലോ എന്നാ.... "

“ആ അംബലപ്പുര ഈ ഉണ്ണി ഇതെ വരെ അംഗീകരിച്ചിട്ടില്ല..........” 

പഴയ അംബലം ഇടിഞ്ഞ് വീണു എന്ന് വെച്ചു അവിടുത്തെ ദൈവങ്ങള്‍ അവിടെ ഇല്ലാ എന്നാണോ ചേച്ചിയുടെ വിശ്വാസം. 

“അവര്‍ അവിടെ തന്നെ ഉണ്ട്“ .


Tuesday, September 1, 2009

അവള്‍ വന്നില്ലാ

ഞാന്‍ വിചാരിച്ചു അവള്‍ നേരം വെളുത്ത ഉടനെ എഴുന്നേറ്റ് കുളിച്ച് സെറ്റ് മുണ്ടെടുത്ത് ചെറിയ ചന്ദനക്കുറിയും ഈറനണിഞ്ഞ മുടിക്കെട്ടില്‍ തുളസിക്കതിരും തിരുകി മന്ദസ്മിതത്തോടെ എന്റെ അരികില്‍ വരുമെന്ന്. എന്റെ പാറുകുട്ടിയെ പോലെ.

പൂ പറിക്കാന്‍ കൂട്ടിന് വരുമെന്നും, പൂക്കളം ഇടുമെന്നും. . ഇന്ന് തിരുവോണമല്ല്? പക്ഷെ അവളെ കണ്ടില്ലാ. ഇപ്പോള്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. എന്റെ പ്രഭാത കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു. പൂ പറിച്ച് കൃഷ്ണന് സമര്‍പ്പിച്ചു. അവള്‍ വരുമെന്ന് കരുതി എന്റെ പ്രിയതമ കുറച്ച് നന്ദ്യാര്‍ വട്ടപ്പൂക്കളറുത്ത് ഉമ്മറപ്പടിയില്‍ ഇരുന്നു. അവളെയും കാത്ത്. ആര് വരുന്നു!!

എനിക്കാണെങ്കില്‍ വാതം പിടിച്ച് നിലത്തിരിക്കാനും, കുമ്പിടാനും ഒന്നിനും വയ്യ. വയസ്സ് അറുപത് കഴിഞ്ഞില്ലേ. എന്റെ കെട്ട്യോള്‍ക്കാണെങ്കില്‍ വലത് കയ്യിലെ വിരലില്‍ ഒരു മുറിവുണ്ടായി ഒന്നും ചെയ്യാനും വയ്യാ. എന്നാലും അവളും പൂ പറിക്കാനും ഒക്കെ കൂടി.

ആരെയാ ഞാന്‍ കാ‍ത്തിരിക്കുന്നതെന്നറിയാമോ?
>
>
>
>
>
ശരിയുത്തരം അയക്കുന്ന 5 പേര്‍ക്ക് ഞാന്‍ സംവിധാനം ചെയ്ത ഒരു ഡിവോഷണല്‍ വിഡിയോ സി ഡി ഇന്ത്യയിലെവിടേക്കും കോറിയറ് ആയി അയക്കുന്നതാണ്.

MY GRAND KID CHINCHU [ചിഞ്ചു]

LET ME INTRODUCE MY GRAND KID CHINCHU [KEERTHANA]. I HAVE TOLD U ABOUT HER SOME TIMES BEFORE. SHE HAS MADE SOME STORY DURING ONAM WHICH I WOULD LIKE TO PUBLISH HERE.

THE FISHER MAN


it was a bright sunny day. that day was very hot. any one don't like to go out. but a fisherman had to go out for the fishing to get his food.


he had a brown boat. in his brown boat he went for the fishing. he got many fishes. and then he came back to his home.


he got his food and lived happily.
please also see another post in malayalam of chinchu

[the contents are as it is and not edited]

Sunday, August 30, 2009

തൃശ്ശിവപേരൂരില്‍ ഓണം വരവായി

ഇന്ന് പൂരാടം 1185 ചിങ്ങം 15 - ആഗസ്ത് 31 - 2009. ഞങ്ങളുടെ നാട്ടിലെ ഓണം വിശേഷങ്ങള്‍.

കാലത്ത് പാറമേക്കാവ് അമ്മയെ വണങ്ങി. കാലിലെ വാതരോഗത്തിന് അല്പം സമാധാനമുണ്ട്. തണുത്ത പ്രതലത്തില്‍ കാല്‍ വെക്കരുതെന്ന് വൈദ്യര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഈ ഓണക്കാലത്ത് അമ്പലത്തില്‍ പോകാതിരിക്കാന്‍ പറ്റില്ല.

അമ്മയെ തൊഴുത് പാറമേക്കാവിലെ പൂക്കളം കണ്ടു. പിന്നെ മഞ്ഞള്‍ പറ. മേല്‍ക്കാവിലും കീഴ്ക്കാവിലും എല്ലാം തൊഴുത് വേഗം തന്നെ വടക്കുന്നാഥനെ ദൂരെ നിന്ന് വണങ്ങി.

വടക്കുന്നാഥന്റെ തിരുമുറ്റത്തുള്ള പൂ വിപണി സന്ദര്‍ശിച്ചു.

പൂക്കള്‍ വില്പനക്കാരോട് കുശലം പറഞ്ഞു. പൂക്കള്‍ വീട്ടില്‍ ധാരാളം ഉണ്ടെങ്കിലും ഒരു ഇരുനൂറ് രൂപക്ക് പൂക്കള്‍ പല കച്ചവടക്കാരില്‍ നിന്ന് വാങ്ങി. അവര്‍ക്ക് ഈ ഓണക്കാലത്തെ കൊയ്യാന്‍ പറ്റൂ. നമ്മള്‍ ഒന്നും വാങ്ങാതെ പോകുന്നത് ശരിയല്ലല്ലോ.

അവിടെ വാടാത്ത പൂക്കള്‍
വില്‍ക്കുന്ന കണിമംഗലത്തെ ഒരു കുട്ടിയെ പരിചയപ്പെട്ടു. അവന്റെ കൈയില്‍ നിന്നും കുറച്ച് പൂക്കള്‍ വാങ്ങി. അങ്ങിനെ എല്ലാ കച്ചവടക്കാരെയും സന്തോഷപ്പെടുത്തി.

പിന്നീട് നേരെ അച്ചന്‍ തേവര്‍ ക്ഷേത്രത്തിലെത്തി. തേവരെ തൊഴുതു. ഇന്നെലെ ഗണപതി ഹോമം, പഞ്ചാമൃതം, പാല്‍ പായസം മുതലായ ശീട്ടാക്കിയിരുന്നു. അതിന്റെ പ്രസാദമെല്ലാം പിന്നീട് വാങ്ങാന്‍ വരാമെന്ന് പറഞ്ഞ് നേരെ വീട്ടിലെത്തി.

ബീനാമ്മയുടെ വിരല്‍ മു
റിഞ്ഞ് അടുക്കള പണി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ്. വന്നയുടന്‍ നേരെ അടുക്കളയില്‍ കയറി. അവിയല്‍, കാളന്‍, ഇഞ്ചിമ്പുളി, ഓലന്‍, സാമ്പാര്‍ മുതലായവ ഞാന്‍ ഉണ്ടാക്കി. ബീനാമ്മക്ക് ഓണത്തിനും മീന്‍ കുട്ടാന്‍ വേണം. ഇന്നത്തെക്ക് ഞാന്‍ കൂട്ടിക്കോളാന്‍ പറഞ്ഞു. അവള്‍ക്ക് വേണ്ടി ഞാന്‍ മസ്കറ്റ് സ്പെഷല്‍ സുറുമാ കറി വെച്ചുകൊടുത്തു. നാട്ടിലെ അര്‍ക്ക്യക്ക് അവിടെ സുറുമാ എന്നാ പറയുക.

മോനും മരോളും ഉച്ചക്കുണ്ണാന്‍ എത്തും. അവര്‍ക്ക് ഇനി ഫ്രൈഡ് റൈസും, ചില്ലി ചിക്കനും ഉണ്ടാക്കണം. പണ്ട് ഞാന്‍ ബെയ് റൂട്ടിലായിരുന്ന കാലത്താണ് ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ പഠിച്ചത്. പിന്നെ ചില്ലി ചിക്കന്‍ പഠിപ്പിച്ച് തന്നത് റഷീദയും. ചിക്കന്‍ അടുപ്പത്ത് ഇട്ടിട്ട് വന്നിട്ടാ ഇവിടെ എഴുതാന്‍ ഇരുന്നത്.

ബീനാമ്മ അവിടെ ഇരുന്ന്
എന്നെ കൂകി വിളിക്കുന്നുണ്ട്. ഞാന്‍ അങ്ങോട്ട് പോകട്ടേ. നാളെ തിരുവോണത്തിന് വീണ്ടും കാണാം.

എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു.

മേളം ഇല്ലാതെ എന്ത് ഓണം തൃശ്ശൂര്‍ക്കാര്‍ക്ക്. ഇന്ന് വൈകുന്നേരം തേക്കിന്‍ കാട് മൈതാനത്ത് നടന്ന മേളത്തിന്റെ ചെറിയ വിഡിയോ ക്ലിപ്പ് ഇവിടെ പ്രദര്‍ശിപ്പിക്കാം.








Monday, August 17, 2009

പന്നിപ്പനി

പന്നിപ്പനിയെന്ന മഹാമാരി നമ്മുടെ രാജ്യത്ത്‌ കാട്ടുതീ പോലെ കത്തി പടരുകയാണ്.
H1N1 ലക്ഷണങ്ങള്‍ കാണിക്കുന്ന ഏതാണ്ട് 800ഇല്‍ അധികം രോഗികള്‍ ഇപ്പോള്‍ നിലവിലുന്ടെന്നാണ് വിദഗ്ഗ്ദാഭിപ്രായം.
ലോകത്തിന്റെ നാനാ ഭാഗത്തുമുള്ള സര്‍ക്കാരുകള്‍ ഈ രോഗം തടയാനുള്ള ഉപാധികള്‍ അന്വേഷിച്ചു വരികയാണ്.

കഠിനമായ പനി,ശരീരഭാഗങ്ങളില്‍ വേദന,ചുമ,ശ്വാസ തടസ്സം,തലവേദന,ചര്ധി,വയറിളക്കം
എന്നീ ലക്ഷണങ്ങളോടു കൂടി പ്രത്യക്ഷപ്പെടുന്ന ഈ രോഗത്തെ ചെറുക്കന്‍ നമുക്കെന്തു കഴിയും?
ഇനി പറയാന്‍ പോകുന്ന പത്തു കല്പനകള്‍,സംയമനത്തോടും ,ശരിയായ രീതിയിലും ശീലിച്ചാല്‍
തീര്‍ച്ചയായും നമുക്ക് ഈ വ്യാധി പടരുന്നത് ഒരു പരിധി വരെ തടയാന്‍ സാധിയ്ക്കും.


1---കൈകള്‍ ഇടയ്ക്കിടെ കഴുകി ശുചിയാക്കുക.
അണു നാശിനികള്‍ അടങ്ങിയ സോപ്പ് ഉപയോഗിച്ച് കൈകള്‍ പതിനഞ്ച് സെകന്റോളം
തേച്ചു വൃത്തിയാക്കി ഒഴുകുന്ന വെള്ളത്തിന്‌ കീഴെ പിടിച്ചു ഇടയ്ക്കിടെ കഴുകുക.
(ബ്രാഞ്ച് മാനേജര്‍മാര്‍ തങ്ങളുടെ ഓഫീസ് ടോയിലറ്റില്‍ അണു നാശിനികള്‍
അടങ്ങിയ സോപ്പ് ഉണ്ടെന്നു ഉറപ്പു വരുത്തുക.)
2---കൃത്യ സമയത്തുള്ള സുഖകരമായ ഉറക്കം.
ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന്
ചുരുങ്ങിയത്‌
എട്ടു മണിക്കുരെങ്കിലും സുഖകരമായ ഉറക്കം ശീലിക്കുക.
എങ്കില്‍ മാത്രമേ ശരീരം രോഗപ്രതിരോധത്തിന് സജ്ജമാകുകയുള്ള്.
3---ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തുക,ശുദ്ധവായു ലഭിക്കാന്‍ ആവശ്യമായ
വാതായനങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുക.

ദിവസേന എട്ടു-പത്തു ഗ്ലാസ്സു വെള്ളം ശരീരത്തിന് ലഭിച്ചിരിക്കണം.
ശരീരത്തിലുള്ള വിഷാംശങ്ങളെ പുറംതള്ളാനും,ഈര്‍പ്പവും ശ്ലേഷ്മത്വവും
നിലനിര്‍ത്താനുംഅത് സഹായകമാണ്.എയര്‍ കണ്ടിഷനരുകള്‍
ഉപേക്ഷിക്കുന്നതിനോടൊപ്പം മുറിയില്‍ നല്ല
വായുസഞ്ചാരം സാധ്യമാക്കുകയും വേണം .
4---ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തന സംവിധാനങ്ങള്‍ക്ക് ഉ‌ര്‍ജ്ജം പകരുക.
പനി തടയുന്നതിനാവശ്യമായ ശക്തി നല്‍കാനായി ,ശരീരത്തിന്
ആവശ്യമായ പോഷകാഹാരങ്ങള്‍ ലഭിക്കേണ്ടത് അത്യാവിശ്യമാണ്.
അതിനാല്‍,ധാന്യങ്ങള്‍,വിവിധ വര്‍ണങ്ങളിലുള്ള പച്ചക്കറികള്‍
വിറ്റാമിനുകള്‍ അടങ്ങിയ പഴങ്ങള്‍ എന്നിവ
ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
5---ഉത്ബോധന മാര്‍ഗങ്ങള്‍ കണ്ടെത്തുക.
ഈ പകര്‍ച്ച വ്യാധിയെ തടയാനും,ഇതിനെ കുറിച്ച് ജനങ്ങളെ
ബോധവാന്മാരാക്കുന്നതിനു കൈപുസ്തകങ്ങളും ലഖുലേഖകളും ഇറക്കാനും
ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അറിവുകള്‍ അപ്പപ്പോള്‍
പുതുക്കുകയും , രോഗത്തെ സംയമനത്തോടെ നേരിടുകയും വേണം .
6---മദ്യം പുര്‍ണമായും ഉപേക്ഷിക്കുക.
മദ്യപാനം ശരീരത്തിന്റെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു.
അതിനാല്‍ മദ്യപാനത്തില്‍ നിന്നും അകന്നു നിന്ന് പ്രതിരോധസംവിധാനം ശക്തമാക്കുക.
7---ഊര്ജ്ജസ്വലരായി ഇരിക്കുക.
മിതമായ വ്യായാമം രക്തസംക്രമണം വര്‍ദ്ധിപ്പിക്കുകയും
പ്രതിരോധസംവിധാനത്തെ ശക്തമാക്കുകയും ചെയ്യും.
ആഴ്ചയില്‍ മുന്ന് നാല് തവണയെങ്കിലും മുപ്പതു -നാല്‍പ്പതു മിനിട്ട് ദൈര്‍ഘ്യമുള്ള
ചെറു നടത്തങ്ങള്‍ ശീലമാക്കുക.

8---രോഗികളില്‍ നിന്നും അകന്നു നില്‍ക്കുക.
ചുമ,തുമ്മല്‍ എന്നിവയില്‍ കൂടി രോഗം എളുപ്പം പകരുന്നതിനാല്‍
രോഗിയില്‍ നിന്നും കൃത്യമായ അകലം പാലിക്കുക.സ്പര്‍ശനം കഴിവതും ഒഴിവാക്കുക.
9---സഹായം വേണ്ടത് എപ്പോഴെന്നു തിരിച്ചറിയുക .
ചുമയും പനിയുമുണ്ടെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ടു
നിര്‍ദേശങ്ങള്‍ പാലിക്കുക.മരുന്നുകളും മറ്റും കൃത്യ സമയത്ത് കഴിക്കുക.
10---ആള്‍ക്കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
അനാവിശ്യമായ യാത്രകള്‍ കഴിവതും ഒഴിവാക്കുക.
സ്രവങ്ങളില്‍ കൂടി രോഗം വേഗം പകരുമെന്നതിനാല്‍,കണ്ണുകള്‍ മൂക്ക്‌
വായ എന്നിവ സ്പര്ശിക്കതിരിക്കുക

ഇത്തരം പോസ്റ്റുകളില്‍ കൂടുതല്‍ വിവരങ്ങള്‍ കൊടുക്കുവാന്‍ താല്പര്യമുള്ളവര്‍ ദയവായി അറിയിക്കുക.

എന്റെ സുഹൃത്ത് സി പി അബൂബക്കര്‍ ഇക്കാക്ക അയച്ച് തന്ന പോസ്റ്റിന്റെ മലയാള പരിഭാഷയാണിത്.
റേഡിയോവിലും, പത്രങ്ങളിലും മറ്റ് മാദ്ധ്യമങ്ങളിലും, നെറ്റില്‍ നിന്നും ലഭിച്ചിട്ടുള്ള അറിവുകള്‍ കോര്‍ത്തിണക്കി കൂടുതല്‍ മെച്ചപ്പെട്ട പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കുക.

കടപ്പാട്: സി പി അബൂബക്കര്‍

Tuesday, August 4, 2009

തൃശ്ശിവപേരൂരിന്റെ അഭിമാനം


പ്രത്യേകിച്ച് കൂര്‍ക്കഞ്ചേരിക്കാരുടെ അഭിമാനം. കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത പ്രവീണ്‍ അച്ചുതന്‍.



എന്റെ പ്രിയ സുഹൃത്ത് ജിനീഷിന്റെ [നാരായണ ഷോപ്പിങ്ങ് കോമ്പ്ലക്സ്, വെളിയന്നൂര്‍] അമ്മായിയുടെ മകനാണ് പ്രവീണ്‍ അച്ചുതന്‍.



പ്രവീണിനിന് സര്‍വ്വൈശ്വര്യങ്ങളും നേരുന്നു. ക്രിക്കറ്റില്‍ വലിയ ബഹുമതികള്‍ നേടട്ടെ !!

Saturday, August 1, 2009

അച്ചന്‍ തേവര്‍ അമ്പലത്തില്‍ ആനയൂട്ട്
























































ഇന്ന് [ആഗസ്റ്റ് 02-2009 <> 1184 കര്‍ക്കടകം 17] തൃശ്ശിവപേരൂര്‍ വില്ലേജ്, കൂര്‍ക്കഞ്ചേരി ദേശത്ത് അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും ആനയൂട്ടും.


പുലര്‍ച്ചെ അഞ്ചരമണിയോടു കൂടി മഹാഗണപതി ഹോമവും കാലത്ത് എട്ടര മണിക്ക് ആനയൂട്ടും നടന്നു. രണ്ട് വലിയ കൊമ്പന്മാരെയും രണ്ട് കുട്ടികളേയും ആണ് ഊട്ടിയത്. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. മഴയില്ലാത്ത കാരണം കാര്യങ്ങള്‍ ഒക്കെ ഭംഗിയായി തന്നെ നടന്നു.


കാലിലെ വാത രോഗത്തിന് വൈദ്യരന്തം ആശുപത്രിയിലെ കിഴി മുതലായ ചികില്‍ത്സ ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക് യാത്ര ചെയ്യാനോ, ദേഹം അനങ്ങിയുള്ള പണി ചെയ്യാനോ പാടില്ല. പക്ഷെ ഞാനിതെല്ലാം അവഗണിച്ച് ക്ഷേത്ര നടയില്‍ നേരത്തെ തന്നെ എത്തി. ക്ഷേത്രം പ്രസിഡണ്ടായ എനിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലല്ലോ. അമ്പലത്തില്‍ എത്തി പാദരക്ഷകള്‍ ഊരി നനഞ്ഞ സിമന്റ് തറയില്‍ കാല് വെച്ചത് മുതല്‍ തുടങ്ങി കാലിന് തരിപ്പും മറ്റും. തേവരോട് കേണപേക്ഷിച്ചു ആനയൂട്ടല്‍ കഴിയുന്നത് വരെ എന്നെ ആരോഗ്യവാനായി നിര്‍ത്തണമേ എന്ന്.


ഞാന്‍ മുറ്റത്തിറങ്ങി പാദരക്ഷകള്‍ ധരിച്ചു. തേവര്‍ കഴിഞ്ഞാല്‍ ഞാന്‍ ബഹുമാനിക്കുന്നതും സ്നേഹിക്കുന്നതുമായ ഒരു വ്യക്തി ഉണ്ടവിടെ. ശ്രീ ജി മഹാദേവന്‍. അദ്ദേഹത്തോട് എന്റെ നിസ്സഹയതാവസ്ഥ അറിയിച്ചു.

“ഞാന്‍ ചെരിപ്പ് ധരിച്ച് ഇവിടെ പുറത്ത് നില്‍ക്കുന്നുണ്ട്. എന്നോട് മറുത്ത് ഒന്നും പറയരുത്.” ക്ഷേത്രം പരിസരത്ത് പാദരക്ഷകള്‍ ഇടാന്‍ പാടില്ല എന്നാണ് നിയമം. യാതൊരു നിവൃത്തിയില്ലാത്തതിനാലാണ് ഞാനങ്ങിനെ ചെയ്തത്..

കാര്യങ്ങളെല്ലാം പത്ത് മണിക്ക് ഭംഗിയായി അവസാനിച്ചു. ആനകളെയെല്ലാം യാത്രയാക്കി. അനാരോഗ്യം മൂലം കൂടുതല്‍ ഫോട്ടോകള്‍ എടുക്കാന്‍ ഇക്കൊല്ലം സാധിച്ചില്ല.

ഞാന്‍ ഈയിടെയായി അമ്പലത്തില്‍ കാണാറുള്ള എന്റെ കൊച്ചുകൂട്ടുകാരന്‍ അതുല്‍ കൃഷ്ണയെയും, അവന്റെ അമ്മ സ്വപ്നയേയും, അഛന്‍ ദിലീപിനേയും ആനയൂട്ടിന് കണ്ടിരുന്നു. കുശലം എല്ലാം പറഞ്ഞു. അതുലിന്റെ ഒരു ഫോട്ടോ എടുത്തു. ഈ കൊച്ചുമിടുക്കന്റെ ഫോട്ടോ ഇവിടെ പ്രദര്‍ശിപ്പിക്കാം.
എന്താണ് അതുലിന്റെ പ്രത്യേകത എന്നറിയാമോ? ആരെക്കണ്ടാലും ഒറ്റയ്ടിക്ക് ആളെ നമുക്ക് പരിചയപ്പെടുത്തി തരും. അഛന്റെ ജോലി, അഛ‍ന്‍ എങ്ങിനെയാണ് ഓഫീസിലേക്ക് യാത്ര ചെയ്യുന്നത്, മാതാപിതാക്കന്മാരുടെ പേര്, താമസിക്കുന്ന വീട്, അതിലുള്ള മുറികള്‍ അങ്ങിനെ പലതും. എന്നെ കണ്ടാല്‍ എപ്പോഴും ഇത് പറയും.

കഴിഞ്ഞ ആഴ്ച വര്‍ക്കീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് കണ്ടപ്പോഴും ഇതെല്ലാം പറഞ്ഞിരുന്നു. സംശയമില്ല അച്ചന്‍ തേവര്‍ നടയില്‍ വരാന്‍ ഭാഗ്യമുള്ള അതുല്‍ വലിയവനായി വളരട്ടെ. നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും, സമൂഹത്തിനും, അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിനും അവനെകൊണ്ട് പലതും ചെയ്യാന്‍ സാധിക്കുമാറാകട്ടെ ഭാവിയില്‍!
കഴിഞ്ഞ കൊല്ലം ആനയൂട്ടിന് ശേഷം തയ്യാറാക്കിയ ഈ പ്രസ്തുത ക്ഷേത്രത്തിനെ പറ്റിയുള്ള ഒരു വിവരണം താഴെ കാണുന്ന ലിങ്കില്‍ കാണാവുന്നതാണ്.

ഓം നമ:ശ്ശിവായ






















Thursday, July 30, 2009

തൃശ്ശിവപേരൂര്‍, കൂര്‍ക്കഞ്ചേരിയില്‍ സോമില്‍ റോടില്‍ റെയില് വേ ട്രാക്കിന്നടുത്ത് സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ്‍ – കീഴ്തൃക്കോവില്‍ ശിവക്ഷേത്രം.


ഇവിടുത്തെ ശിവനാണ് മുഖ്യ പ്രതിഷ്ഠ. പിന്നെ സരസ്വതി, സുബ്രഫ്മണ്യന്‍, ഗണപതി, ശീ കൃഷ്ണന്‍, അയ്യപ്പന്‍, നാഗങ്ങള്‍ എന്നി ഉപദേവതകളും ഉണ്ട്.


എല്ലാ ശിവക്ഷേത്രങ്ങളിലേയും പോലെ ഇവിടെയും, ശിവരാത്രിയും, പ്രതിഷ്ടാദിനവും മറ്റും ആഘോഷിച്ച് വരുന്നു.


കൂടുതല്‍ വിവരങ്ങളും, ഫോട്ടോകളും താമസിയാതെ പ്രസിദ്ധപ്പെടുത്തുന്നതാണ്.


Posted by Picasa

Tuesday, July 21, 2009

ഇന്ന് കര്‍ക്കിടക വാവ് - ബലി തര്‍പ്പണം




ഇന്ന് കര്‍ക്കിടക വാവ്. ബലി തര്‍പ്പണത്തിനുള്ള പുണ്യ ദിനം.
ഞാന്‍ ഇന്ന് വളരെ നേരത്തെ എണീറ്റ് കൂര്‍ക്കഞ്ചേരി ശ്രീ മാഹേശ്വര സന്നിധിയിലെത്തി.

ശ്രീ നാരായണഗുരു ദേവന്‍ പ്രതിഷ്ഠ നടത്തിയിട്ടുള്ള ശിവ ക്ഷേത്രമാണ് ഈ പ്രസ്തുത സ്ഥലം. ഇവിടെ മുങ്ങിക്കുളിച്ച് വരാന്‍ പുഴയോ കായലോ ഒന്നുമില്ലെങ്കിലും പതിനായിരക്കണക്കിനാളുകള്‍ ഇന്ന് ഇവിടെയെത്തി കര്‍ക്കിടക വാവു ബലിയിട്ടു.

ഈ ബലിയെന്നാല്‍ എന്താണ്, അതും കര്‍ക്കിടകത്തിലെ വാവു ബലിക്കെന്താ പ്രാധാന്യം എന്നൊക്കെ അറിയുവാനും മന്ത്രം ചൊല്ലിക്കൊടുക്കുന്ന ഒരു ആചാര്യനെ സമീപിച്ചു. പക്ഷെ അദ്ദേഹം പറഞ്ഞു, എനിക്ക് ഇപ്പോ‍ള്‍ അ
ത് പറഞ്ഞ് തരാനാവില്ല - ഇവിടെ മേല്‍ ശാന്തിയുള്ളപ്പോള്‍ അദ്ദേഹത്തെ സമീപിക്കുന്നതായിരിക്കും ഉചിതം എന്ന് പറഞ്ഞു.

ഈ തിരക്കില്‍ മേല്‍ ശാന്തിയെ അന്വേഷിച്ച് ഒരു കീഴ്ശാന്തിയെ സമീപിച്ചപ്പോള്‍ മേല്‍ ശാന്തിയെ ഈ കര്‍മ്മങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് കാണാന്‍ പ്രയാസമാണെന്ന് അറിഞ്ഞു. പിന്നീട് ക്ഷേത്ര സന്നിധിയിലും യോഗം ഓഫീസിലും പലരോടും ചോദിച്ചുവെങ്കിലും എനിക്ക് ആ അറിവ് ലഭിക്കുവാനോ വായനക്കാര്‍ക്ക് പകര്‍ന്ന് കൊടുക്കുവാനോ കഴിഞ്ഞില്ല.

ഞാനും ബലിയിടാറുണ്ട്. പക്ഷെ അന്നൊന്നും ഈ വക കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കനുള്ള യോഗം ഉണ്ടായില്ല. കോഴിക്കോട് സ്കൂള്‍ ടീച്ചറായ എന്റെ ബ്ലൊഗര്‍ സുഹൃത്തിനേയും, കുന്നംകുളത്തുള്ള എന്റെ ഒരു ബന്ധുവായ ഞാന്‍ കുട്ടന്‍ നായരെന്ന് വിളിക്കുന്ന സജീവ് കുട്ടനേയും വിളിച്ചുവെങ്കിലും അവര്‍ക്കൊന്നും എനിക്ക് വേണ്ട സമയത്ത് വിവരങ്ങള്‍ തരാനായില്ല.
++ ഞാന്‍ ഉള്ള സമയം കൊണ്ട് കുറച്ച് ഫോട്ടോസ് എടുത്തു.

ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ആധികാരികമായി എന്താണ് ഈ കര്‍ക്കിട വാവിലെ ബലിതര്‍പ്പണം എന്നും എന്താണ് അതിന്റെ പിന്നിലെ സങ്കല്‍പ്പമെന്നും പറഞ്ഞ് തന്നാല്‍ ഇവിടെ പ്രസിദ്ധീകരിക്കാമായിരുന്നു.

ഞാന്‍ പണ്ട് ചരമമടഞ്ഞ എന്റെ അഛന്റെ അഛനും, അമ്മക്കും, വലിയഛനും ഒക്കെയായി ബലിയിടുമായിരുന്നു. അന്ന് ഞാനെന്റെ തറവാടായ ഞമനേങ്ങാട്ടായിരുന്നു വാസം. തറവാട്ട് ഭാഗം വെക്കുന്ന തിരക്കില്‍ പാപ്പന്‍ പറഞ്ഞു, കുഞ്ഞേട്ടന്‍ [എന്റെ അഛന്‍] ഈ വീട്ടില്‍ നിന്ന് ഇറങ്ങിത്തന്നാലേ ഞാന്‍ ഭാഗാധാരത്തില്‍ ഒപ്പിടുകയുള്ളൂവെന്ന്.

തറവാട്ടിനുവേണ്ടി അഹോരാത്രം പണിയെടുത്ത് പെങ്ങമ്മാരെയെല്ലാം കെട്ടിച്ചയച്ച്, ഓലമേഞ്ഞ തറവാടിന്റെ തട്ടിന്‍ പുറമെല്ലാം ഓടാക്കി. ആ നാട്ടില്‍ ഓരോ വര്‍ഷവും ഒരു കിണര്‍ കുത്തണം. ഒരു വര്‍ഷക്കാലം കഴിയുമ്പോള്‍ അത് ഇടിഞ്ഞ് വീഴും. അങ്ങിനെ എന്റെ പിതാവാണ് ആ നാട്ടില്‍ ആദ്യത്തെ കല്‍കിണര്‍ സ്ഥാപിച്ചത്. അതും ആ മ
ഹാത്മന്‍ ഞങ്ങളുടെ തറവാട്ട് മുറ്റത്ത് കിണര്‍ കുത്താതെ അയലത്തുകാര്‍ക്കു ഉപയോഗ്യമാക്കുന്ന രീതിയില്‍ ഞങ്ങളുടെ പറമ്പിന്റെ അതിര്‍ത്തിയിലാണ് കിണര്‍ സ്ഥാപിച്ചത്.

പാപ്പനാണെങ്കില്‍ തറവാട്ടിന് വേണ്ടി ഒന്നും ചെയ്യാത്ത ഒരു ക്രൂരന്‍ മാത്രമായി ഒതുങ്ങി. പാപ്പനു കൂട്ടായി അച്ചമ്മയും. എല്ലാം ചെയ്യുന്ന എന്റെ പിതാവി ഒരു രാത്രി കൊണ്ട് പുറത്തായി. ചട്ടിയും കലവുമെടുത്തെ ആ രാത്രി തന്നെ തറവാട്ട് പടിയിറങ്ങി.

++ അഛന്റെ കാല ശേഷം ബലിയിടുവാനൊന്നും ഞങ്ങളെ ഞങ്ങളുടെ മാതാവ് ഉപദേശിച്ചില്ല. അതിന്റെ ആവശ്യമില്ലെന്നും അത് ഒഴിവാക്കുവാനുള്ള എന്തോ കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

കാലങ്ങള്‍ കടന്ന് പോയി. അങ്ങിനെ ഒരു ദിവസം എന്റെ മാതാവും ഇഹലോക വാസം വെടിഞ്ഞു. ശേഷക്രിയകളും മറ്റും മൂത്ത മകനായ ഞാന്‍ ചെയ്തു. എന്റെ അഛന്‍ ഞമനേങ്ങാട്ടിലെ തറവാട്ടില്‍ നിന്ന് പടിയിറങ്ങിയത് മുതല്‍ ഞങ്ങള്‍ മാതാവിന്റെ ജന്മസ്ഥലമായ ചെറുവത്താനിയില്‍ വീട് വെച്ച് സ്ഥിരതാമസമാക്കി. അങ്ങിനെ ഇപ്പോള്‍ എന്റെ രണ്ടാമത്തെ തറവാട് ചെറുവത്താനിയാണ്.

മാതാവിന്റെ ശേഷ ക്രിയകളെല്ലാം കഴിഞ്ഞ് ഞാന്‍ എന്റെ വാസസ്ഥലമായ തൃശ്ശിവപേരൂര്‍ക്ക് പോകുന്ന അന്നാണ് ഞാന്‍ മനസ്സിലാക്കിയത് എന്റെ മാതാവ് എന്നോട് ചെയ്ത ക്രൂരത. സ്വത്തുക്കളെല്ലം എന്റെ സഹോദരന്റെ മകന്റെ പേര്‍ക്ക് എഴുതി വെച്ചു - മരണപത്രമായി.

അതായത് എനിക്ക് ഒന്നും തരാതെ, എന്റെ സഹോദരന്റെ മകന്. എനിക്കും മക്കള്‍ ഉണ്ട്. അവര്‍ക്കൊന്നും ഇല്ല. മരണപത്രത്തില്‍ ഒരു ഔദാര്യം കാട്ടാന്‍ മാതാവ് മറന്നില്ല. എനിക്ക് മരണം വരെ തറവാട്ടില്‍ താമസിക്കാനുള്ള അവകാശം നില നിര്‍ത്തി. വേണമെങ്കില്‍ പാടത്ത് കൃഷിയിറക്കാം. സ്വത്ത് ക്രയവിക്രയം ചെയ്യാനോ, ഉടമസ്ഥാവകാശം ചെയ്യാനോ പാടില്ല.

മാതാവിന്റെ ആദ്യത്തെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച്, ബലിയിടല്‍ മുതലായ കര്‍മ്മങ്ങള്‍ക്ക് എന്നെ ക്ഷണിച്ചുവെങ്കിലും, ഞാന്‍ അതില്‍ പങ്കുകൊള്ളാതെ എന്റെ പ്രതിഷേധം അറിയിച്ചു. അങ്ങിനെ ഇന്നും [21-07-09] ഞാന്‍ എന്റെ മാതാവിന് വേണ്ടി ബലിയിട്ടില്ല.

എന്നെ സ്നേഹിച്ചില്ലെങ്കിലും, സഹോദരന്റെ മകനെപ്പോലെ തന്നെയല്ലേ എന്റെ മക്കളും ആ മാതാവിന്.

ഞാന്‍ ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് ഇന്നേ വരെ ബോധ്യമായിട്ടില്ല. ഓരോ കര്‍ക്കിടക വാവു വരുമ്പോളും എന്റെ സഹധര്‍മ്മിണി പറയാറുണ്ട് എല്ലാം മറന്ന് - മാതാവിന് ബലിയര്‍പ്പിക്കാന്‍.......








Posted by Picasa

Friday, July 17, 2009

ആനയൂട്ട് - കര്‍ക്കിടകം 1 - വടക്കുന്നാഥന്‍

ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1. തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും.

അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.

എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല. മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു.

നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.























































































ഇന്ന് ജൂലായ് 17 - 2009 കര്‍ക്കിടകം 1.
തൃശ്ശിവപേരൂര്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ ഗജപൂജയും, ആനയൂട്ടും, മഹാഗണപതി ഹോമവും.
അടുത്ത കാലത്തൊന്നും ഇത്ര വലിയ മഴ കര്‍ക്കിടകം ഒന്നിന് പെയ്തിട്ടില്ല. കാലിലെ വാത രോഗം അവഗണിച്ച് നഗ്നപാദനായി ഞാന്‍ ഓം നമ:ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് വടക്കുന്നാഥന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു. എന്റെ പാദങ്ങള്‍ മരവിച്ച് കോച്ചി വലിച്ച് ഞാനാകെ കഷ്ടപ്പെടുമെന്ന് കരുതിയെങ്കിലും ശ്രീ വടക്കുന്നഥന്റെ കൃപ കൊണ്ട് എനിക്കൊന്നും പറ്റിയില്ല.
മഴ കാരണം തിരക്കുണ്ടാവില്ലാ എന്ന് കരുതിയാണ് ഞാന്‍ പുറപ്പെട്ടത്. പക്ഷെ തിരക്ക് അഭൂതപൂര്‍വ്വമായിരുന്നു. നല്ല ഫോട്ടോകളൊന്നും എടുക്കാന്‍ പറ്റിയില്ല. എടുക്കാന്‍ പറ്റിയതില്‍ ചിലത് ഇവിടെ ഇടാം. ഒരു കൈയില്‍ കുടയും, മറ്റേ കയ്യില്‍ കേമറയും, നന്നേ പാടു പെട്ടു. പോരാത്തതിന് ചളിയും വെള്ളവും. ഫോട്ടോ കാണുമ്പോള്‍ അറിയാം മഴയുടെ അങ്കം.

ഇവിടെ ഒരു വിഡിയോ ക്ലിപ്പ് കാണൂ. [ആനകളില്ലാതെ]
ആനകളുള്ള വേറെ ഒരു വിഡിയോ ക്ലിപ്പ് തിരഞ്ഞ് നോക്കട്ടെ. കിട്ടിയാല്‍ ഇടാം