Friday, April 24, 2009

ഭാസ്കരേട്ടന്‍ അന്തരിച്ചു






എന്റെ ഭാസ്കരേട്ടന്‍ [ പാസ്റ്റ് ശ്രീനാരായണ ക്ലബ്ബ് പ്രസിഡണ്ട്, തൃശ്ശിവപേരൂര്‍] http://www.snclubthrissur.com/
ഇന്ന് 24-04-09 വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ന് നിര്യാതനായി. കഴിഞ്ഞ രണ്ട് വര്‍ഷം ഈ ക്ലബ്ബില്‍ ഞാന്‍ സെക്രട്ടറിയും അദ്ദേഹം പ്രസിഡണ്ടും ആയിരുന്നു. എനിക്ക് അദ്ദേഹവുമായി വളരെ അടുത്ത് ഇടപെഴുകുവാനും കൂടുതല്‍ മെച്ചപ്പെട്ട സൌഹൃദം വളര്‍ത്തിയെടുക്കുവാനും സാധിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എനിക്കും, എന്റെ കുടുംബത്തിനും, ഞങ്ങളുടെ ക്ലബ്ബിനും അതിലുപരി ശ്രീനാരായണീയരായ ഞങ്ങളുടെ നാട്ടുകാര്‍ക്കും തീരാ നഷ്ടം തന്നെ. പരേതാത്മാവിന് ജഗദീശ്വരന്‍ നിത്യശാന്തി കൊടുക്കേണമേ.
ഭാസ്കരേട്ടന്‍ ഒരു അപൂര്‍വ്വ പ്രതിഭാസമാണ്. 72 വയസ്സായെങ്കിലും ഒരു ഇരുപത്തഞ്ചുകാരനെ പോലെ ചുറുചുറുക്കും, ഉത്സാഹവാനും ആണ് എപ്പോള്‍ കണ്ടാലും.
ഞങ്ങള്‍ തമ്മില്‍ ക്ലബ്ബിന്റെ വിഷയങ്ങളില്‍ പലപ്പോഴും കലഹിച്ച് കൊണ്ടിരിക്കും. എന്നാലും ഭാസ്കരേട്ടന്‍ പലപ്പോഴും എന്റെ വീട്ടില്‍ വരുമായിരുന്നു. ഭാസ്കരേട്ടന്‍ ശുദ്ധമനസ്ഥിതിക്കാരനായിരുന്നു. എന്നെ പലപ്പോഴും ചീത്ത പറയാറുണ്ട്. ഞാന്‍ അപൂര്‍വ്വം സമയങ്ങളിലേ പ്രതികരിക്കാറുള്ളൂ.. ചിലപ്പോള്‍ മീറ്റിങ്ങിലും എന്നെ ചീത്ത വിളിക്കും. അത് കുറച്ച് നേരമേ നില നില്‍ക്കുകയുള്ളൂ...
സുഹൃത്തേ എന്നാ പലപ്പോഴും വിളിക്കുക. ഞാന്‍ വിളി കേട്ടില്ലെങ്കില്‍ മാത്രമേ ജെ പി എന്ന് വിളിക്കുകയുള്ളൂ...
സാധാരണ സുഹൃത്തുക്കളുടെയോ സഹപ്രവര്‍ത്തകരുടേയൊ മരണവാര്‍ത്തയറിയുമ്പോള്‍ എനിക്ക് ചെറിയൊരു വിഷമം മാത്രമേ ഉണ്ടാകാറുള്ളൂ... പക്ഷെ ഇന്ന് ഭാസ്കരേട്ടന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ സത്യത്തില്‍ ഞാന്‍ ഞെട്ടി. കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും ചെയ്യാന്‍ വയ്യാത്ത സാഹചര്യത്തിലായി. ഞാന്‍ എന്റെ ജന്മനാട്ടിലെ ഒരു ഉത്സവത്തിന് യാത്രയിലായിരുന്നു. ചിന്തയിലാണ്ട ഞാന്‍ ഉടനെ കാറ് സൈഡില്‍ പാര്‍ക്ക് ചെയ്തു കുറച്ച് നേരം അവിടെ തന്നെ ഇരുന്നു. പിന്നീട് വെളിയില്‍ ഇറങ്ങി കുറച്ച് നേരം സമീപത്തുള്ള ഒരു മരത്തണലില്‍ ഇരുന്നു.
കുന്നംകുളത്തേക്കുള്ള യാത്ര വേണ്ടെന്ന് വെച്ചു. വണ്ടിയില്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ക്ക് കുറച്ച് പേസ്ട്രിയും, കുപ്പി വളകളും മറ്റും ഞാന്‍ വണ്ടിയില്‍ വാങ്ങി വെച്ചിട്ടുണ്ടായിരുന്നു. തിരിച്ച് തൃശ്ശൂര്‍ക്കുള്ള യാത്രയില്‍ മുതുവറ ഭാഗത്ത് വാഹനം നിര്‍ത്തി അവിടെ കണ്ട് ഭിക്ഷക്കാരന് വണ്ടിയിലുണ്ടായിരുന്ന പലഹാരങ്ങളും അവരുടെ കൂടെയുള്ള കുട്ടികള്‍ക്ക് വളയും സമ്മാനിച്ചു.
ഞാന്‍ വീട്ടിലെത്തി ബീനാമ്മയോട് ഭാസ്കരേട്ടന്റെ വിശേഷം പറഞ്ഞപ്പോള്‍ അവള്‍ പൊട്ടിക്കരഞ്ഞു. ഭാസ്കരേട്ടനെ ആദ്യമാദ്യ മൊന്നും അവള്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് അവര്‍ സുഹൃത്തുക്കളായി. ഞാന്‍ വീട്ടിലെങ്കില്‍ തന്നെ ഭാസ്കരേട്ടന്‍ വന്നാല്‍ ചേട്ടനെ സല്‍ക്കരിച്ചിരുത്തും. കുടിക്കാനുള്ളതും കഴിക്കാനുള്ളതു കൊടുത്തേ എന്റെ ശ്രീമതി അടുക്കളയിലേക്ക് പോകൂ..
ഞങ്ങളിപ്പോള്‍ എക്സിക്യുട്ടീവ് കമ്മറ്റിയില്‍ മെംബര്‍മാരാണ്. മരണ വാര്‍ത്തയറിഞ്ഞ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ ബി ഹരിദാസ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ദാസ് കോണ്ടിനെന്റലില്‍ ഞങ്ങളോടെത്താന്‍ പറഞ്ഞു. അവിടെ ഞങ്ങള്‍ കുറച്ച് മെംബേര്‍സ് [അഡ്വക്കേറ്റ് രഘു, സത്യേട്ടന്‍, വേണു, ഡോ പ്രതാപന്‍, ഷാജി, ഹരിദാസ് മുതലായവര്‍] ഭാസ്കരേട്ടന്റെ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
ഞങ്ങള്‍ അവിടെ ഞങ്ങളുടെ ക്ലബ്ബിലെ മെംബറായ ഡോക്ടര്‍ കെ കെ രാഹുലനേയും മറ്റും കണ്ടു.
സംസ്കാരകര്‍മ്മം ഇന്ന് 3 മണിക്ക് വടൂക്കര എസ് എന്‍ ഡി പി ശ്മശാനത്തില്‍ വെച്ചാണ്. അതില്‍ പങ്കെടുക്കാന്‍ വീട്ടില്‍ നിന്ന് നേരെ അങ്ങോട്ട് പോയാല്‍ മതിയെന്നുള്ളതിനാല്‍ ഞങ്ങള്‍ തൃശ്ശൂരേക്ക് ഒന്നര മണിക്ക് തിരിച്ചു.
ഞാന്‍ എന്റെ അസുഖങ്ങളെപ്പറ്റി പറയുമ്പോള്‍ എന്നെ ഭാസ്കരേട്ടന്‍ എപ്പോഴും ആശ്വസിപ്പിക്കുമായിരുന്നു. പിന്നെ ജൂലി എന്ന എന്റെ പട്ടിക്കുട്ടി എന്നോട് കുറുമ്പ് കാണിക്കുമ്പോള്‍ അവളെ എങ്ങിനെ പരിപാലിക്കണമെന്നുമെല്ലാം എന്നെ പഠിപ്പിച്ചിരുന്നത് ഭാസ്കരേട്ടനാണ്.
ഞാന്‍ എന്റെ പല വ്യക്തിപരമായ കാര്യങ്ങള്‍ക്കും ഭാസ്കരേട്ടനെ സമീപിക്കാറുണ്ട്. എല്ലാ സഹായങ്ങളും ഭാസ്കരേട്ടന്‍ ചെയ്തുതരുമായിരുന്നു.
തകര്‍പ്പന്‍ പ്രസംഗങ്ങള്‍ കൊണ്ട് വേദി കയ്യടക്കുമായിരുന്നു ഭാസ്കരേട്ടന്‍. ഞാന്‍ സാധാരണ അഞ്ചുമിനിട്ടില്‍ കൂടുതല്‍ പ്രസംഗിക്കാറില്ല. എന്നെ മലയാളത്തില്‍ എങ്ങിനെ പ്രസംഗിക്കാമെന്നും അതെങ്ങിനെ തയ്യാറാക്കാമെന്നുമെല്ലാം പഠിപ്പിച്ചത് ഭാസ്കരേട്ടനായിരുന്നു.
വിഷ്വല്‍ മീഡിയാ ചാനലിലെ ചുക്കാന്‍ പിടിച്ചിരുന്ന എനിക്ക് സാധാരണ ഫോണ്‍ കോളുകള്‍ അലര്‍ജിയാണ്. പലപ്പോഴും ഞാന്‍ ഭാസ്കരേട്ടന്റെ ഫോന്‍ എടുക്കാറില്ല. വളരെ ടെന്‍ഷന്‍ ഉള്ള മേഘലയാണല്ലോ മീഡിയാ. പോരാത്തതിന് കേബിള്‍ ടി വി യും, ഇന്റ്നെറ്റും എല്ലാം കൂടിയുള്ള സ്ഥാപനത്തിന്റെ മേധാവിക്ക് സ്വസ്ഥത എന്നൊന്ന് ഉണ്ടാവാറില്ല. അങ്ങിനെയുള്ള അവസ്ഥയില്‍ ചിലപ്പോല്‍ വീട്ടില്‍ നിന്ന് വിളിച്ചാലും ഞാന്‍ ഫോണ്‍ എടുക്കാറില്ല. എനിക്ക് അത്യാവശ്യമായി ചെയ്യേണ്ട ജോലികളെ കുറിച്ചുള്ള മെയിലുകളും, ഫോണ്‍ കോളുകളും എനിക്ക് സ്വീകരിക്കുവാനുള്ള ഒരു പ്രത്യേക സംവിധാനം എന്നോടൊപ്പം എപ്പോഴുമുണ്ട്. അതിനാല്‍ ഓഫീസ് പണി ഭംഗിയായി നടക്കും. പേഴ്സനല്‍ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളില്‍ സമയം കണ്ടെത്താറില്ല.
അങ്ങിനെയുള്ള അവസ്ഥകളിലാണ് ഭാസ്കരേട്ടന്റെ ഫോണുകള്‍ മിക്കപ്പോഴും വരിക. പിന്നെ പിന്നെ എന്റെ ഓഫീസ് സെക്രട്ടറിയും ഭാസ്കരേട്ടന്റെ ഫേന്‍ ആയി. ഞങ്ങളുടെ സൌഹൃദം കൂടുതല്‍ ദിനം പ്രതി മെച്ചപ്പെട്ട് കൊണ്ടിരുന്നു.
ക്ലബ്ബിന്റെ പ്രവര്‍ത്തന മേഘലയില്‍ നിന്ന് ഞങ്ങള്‍ ഈ വര്‍ഷം പിരിഞ്ഞ് പുതിയ സാരഥികളെ കണ്ടെത്തി ഭരണം അവര്‍ക്ക് കൊടുത്തു. അങ്ങിനെ എന്നും കണ്ടിരുന്ന ഞങ്ങള്‍ വല്ലപ്പോഴുമേ കണ്ട് മുട്ടിയിരുന്നുള്ളൂ.
അതായിരുന്നു അസുഖം മൂലം കിടന്നിരുന്ന ഭാസ്കരേട്ടന്റെ ഒരു വിവരവും എനിക്ക് ലഭിക്കാതിരുന്നത്.
പാവം ഭാസ്കരേട്ടന്‍ ഈ ലോകത്തോട് യാത്രയായി. എനിക്ക് വിഷമം സഹിക്കുന്നില്ല.






Posted by Picasa

1 comment:

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ ഭാസ്കരേട്ടന്‍ [ പാസ്റ്റ് ശ്രീനാരായണ ക്ലബ്ബ് പ്രസിഡണ്ട്, തൃശ്ശിവപേരൂര്‍] http://www.snclubthrissur.com/
ഇന്ന് 24-04-09 വെള്ളിയാഴ്ച പുലര്‍ച്ചെ 3.20 ന് നിര്യാതനായി.