Monday, October 28, 2013

ഇന്ന് ഒക്ടോബര്‍ 29

ഇന്ന് ഒക്ടോബര്‍ 29. രണ്ട് ദിവസം കൂടി കഴിയണം അടുത്ത മാസത്തേക്കുള്ള പ്രൊവിഷന്‍ വാങ്ങാനും മടക്കം റിലയന്‍സിന് മുന്‍പിലുള്ള ഡോമിനോസ് പിസ്സ കഴിക്കാനും. 

എല്ലാവര്‍ക്കും സുപ്രഭാതം.

വയസ്സായി ജീവിതഭാരം ഏറി.. എന്നാലും പഴയ ശീലങ്ങള്‍ പലതും മറക്കാനാകുന്നില്ല. ചിലവുചുരുക്കാനായി വരുമാനത്തില്‍ ഏതാണ്ട് മുഴുവനും ഞാന്‍ എന്റെ ശ്രീമതിയെ ഏല്പിക്കുന്നു. അവള്‍ക്ക് കുടുംബം എങ്ങിനെ കൊണ്ട് പോകാമെന്നറിയാം.

എല്ലാ മാസവും എനിക്ക് ഒരിക്കല്‍ കെ എഫ് സി ഫ്രൈഡ് ചിക്കനോ അല്ലെങ്കില്‍ ഡോമിനോസ് പിസ്സയോ, പിന്നെ 6 കുപ്പി ഫോസ്റ്റര്‍ ബീയറും, ഒരു കുപ്പി ബ്രാന്‍ഡിയോ വിസ്കിയോ അവള്‍ വാങ്ങിത്തരും.

ഞങ്ങള്‍ യൂറോപ്പിലും ഗള്‍ഫിലും ഒക്കെ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ശമ്പളം കിടിയ അന്ന് തന്നെ ആദ്യം പോകുന്നത് മദ്യഷോപ്പിലേക്കാണ്. ഞാന്‍ വിസ്കിയും ബ്രാന്‍ഡിയും വാങ്ങിക്കുമ്പോള്‍ എന്റെ ശ്രീമതിക്ക് ഞാന്‍ വിങ്കാര്‍ണീസ്, സിന്‍സാനോ എന്നീ പ്രീമിയം ബ്രാന്‍ഡ് വൈനും വാങ്ങുമായിരുന്നു.

വീക്കെന്‍ഡില്‍ ഞങ്ങള്‍ ലോണില്‍ ബാര്‍ബീക്യൂ ചെയ്ത് അടുത്ത സുഹൃത്തുക്കളെയും വിളിക്കും ചിലപ്പോള്‍, അപ്പോള്‍ പോര്‍ട്ട് വൈനും ഉണ്ടാകും. ഗള്‍ഫിലാണെങ്കില്‍ ഡിസംബര്‍ മാസത്തിലെ തണുപ്പിലായിരിക്കും ഈ ബാര്‍ബീക്യൂ ഒത്തുകൂടല്‍. 

എല്ലാ ബാര്‍ബീക്യൂ ഫെസ്റ്റിവലിനും ഞങ്ങള്‍ ഇസബെല്ലയെ വിളിക്കുമായിരുന്നു. എനിക്ക് ലഹരി തലക്കുപിടിച്ചാല്‍ നൃത്തം ചെയ്യണം, എന്റെ ശ്രീമതി വന്നില്ലെങ്കില്‍ മറ്റൊരുത്തി വേണമെന്ന് നിര്‍ബ്ബന്ധം. അപ്പോളാണ് ഇസബെല്ല അരങ്ങേറുന്നത്. വത്തയായില്‍ താമസിക്കുന്ന എന്റെ ഓഫീസ് കൊളീഗ് ആയിരുന്നു ഇസബെല്ല എന്ന സുന്ദരി..

വരൂ സുഹൃത്തുക്കളെ ഈ ഡിസംബറില്‍ എന്റെ മുറ്റത്തേക്ക്, നമുക്ക് ഒന്നിക്കാം..

Saturday, October 19, 2013

Tuesday, October 15, 2013

മോഹനേട്ടന്‍ പോയി



മോഹനേട്ടന്റെ അകാല ചരമം എന്നെ വളരെ വേദനിപ്പിച്ചു. ഇന്ന് അദ്ദേഹത്തിന്റെ ഭൌതിക ശരീരം കാണാന്‍ ഞാനും ഗീതച്ചേച്ചിയും, സണ്ണിയും ബീനയും കൂടി പഴുവില്‍ പോയി. രവിയേട്ടന്റെ അനിയനാണ് മോഹനേട്ടന്‍ - പ്രായം കൊണ്ട് എന്നെക്കാളും ഇളയവനാണെങ്കിലും ഞാന്‍ മോഹനേട്ടന്‍ എന്നാണ് വിളിച്ചിരുന്നു. അധികമൊന്നും തമ്മില്‍ കണ്ടിട്ടില്ല,എങ്കിലും എന്നെ പറ്റി അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു.

ഞാന്‍ പലപ്പോഴും രവിയേട്ടനോട് പറയുമായിരുന്നു മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടുപോകാന്‍ - പക്ഷെ അത് നടന്നില്ല. ഇനി ആരെക്കാണാന്‍  ?. ഞാന്‍ മോഹനേട്ടന്റെ ശ്രീമതിയേയും മക്കളേയും കണ്ടിട്ടില്ല. ഒരു മകന്‍ പണ്ട് മദിരാശിയില്‍ പഠിച്ചിരുന്നത് അറിയാമായിരുന്നു.. രവിയേട്ടന്‍ മോഹനേട്ടന്റെ വീട്ടില്‍ കൊണ്ടോകാഞ്ഞിട്ട് ഞാന്‍ പ്രേമയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഒരിക്കല്‍ പ്രേമ കൊണ്ടോകാം എന്ന് പറഞ്ഞിരുന്നു. എല്ലാം ഒരു നിയോഗം പോലെ. അല്ലാതെന്ത് പറയാന്‍ .

അമ്മ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ പോകുക എന്നത് ഒരു അമ്മക്കും സഹിക്കാനാവില്ല. പാവം അമ്മ തൊട്ട മുറിയില്‍ കിടന്ന് വിലപിക്കുന്നു. ഗീതച്ചേച്ചിയും ബീനയും ഒരു നോക്ക് കാണാന്‍ പോയപ്പോള്‍ ഞാനും അനുഗമിച്ചു, എനിക്ക് അവിടെ അധികം നില്‍ക്കാനായില്ല.

ഞാന്‍ പ്രേമയോട് പലപ്പോഴും പറയുമായിരുന്നു മോഹനേട്ടന്റെ തറവാട്ടില്‍ ഒരു ദിവസം എന്നെ കൊണ്ടോകാന്‍ - എനിക്കവിടെ ഒരു ദിവസം താമസിക്കണം എന്നൊക്കെ. അങ്ങിനെ ഒരു സുദിനം വന്നു. പക്ഷെ എനിക്ക് പ്രേമയുടെ കൂടെ പോകാന്‍ പറ്റിയില്ല.

രവിയേട്ടന്റേയും മോഹനേട്ടന്റേയും അമ്മ രവിയേട്ടന്റെ ചെറുപ്പകാലത്ത് സിലോണില്‍ ആയിരുന്നു. എന്റെ പിതാവും ഞാനും ഒക്കെ അവിടെ ഉണ്ടായിരുന്നു ആ കാലത്ത്. അതിനാല്‍ രവിയേട്ടന്റെ അമ്മ എന്നെ എപ്പോ കണ്ടാലും പഴയ സിലോണ്‍ - കൊളംബൊ സിറ്റി വര്‍ത്തമാ‍നം പറയുമായിരുന്നു. അതൊക്കെ അയവിറക്കാന്‍ ഒരു സുഖമായിരുന്നു.

എനിക്ക് മറ്റുചില തിരക്കുള്ള ദിവസമായിരുന്നു, എന്നിട്ടും ഈ വര്‍ത്തമാനം പറയാന്‍ സണ്ണി വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പ്പോയി. ഞാന്‍ ഓര്‍ക്കുന്നു ഇതുപോലെ ഒരു ദിവസമാണ് മോഹനേട്ടന്റെ അഛന്‍ മരിച്ചത്. അന്നും ഞാന്‍ സണ്ണിയുടെ കൂടെ പോയിരുന്നു പഴുവിലേക്ക്..

മടക്കയാത്രയില്‍ ഞാന്‍ സണ്ണിയോട് പറഞ്ഞു...” മനുഷ്യന്മാരുടെ കാര്യമൊക്കെ ഇങ്ങിനെയൊക്കെയാ.. ആരാണ് എപ്പോഴാ പോകുക എന്നൊന്നും അറിയില്ല...”

ഞങ്ങളുടെ വാഹനം തിരിച്ച് കൂര്‍ക്കഞ്ചേരിയില്‍ എത്തിയപ്പോള്‍ ഗീത ചേച്ചിയെ ഇറക്കാന്‍ സോമില്‍ റോഡില്‍ കൂടി പോകുമ്പോള്‍ സണ്ണി നോക്കുന്നുണ്ടായിരുന്നു, മറ്റൊരാളുടെ ചരമക്കുറിപ്പ് മതിലില്‍ കെട്ടിയിരിക്കുന്നു. വന്നേരി വീട്ടിലെ ഒരാള്‍ മരണമടഞ്ഞ വിവരം.. ഇന്ന് മരണങ്ങളുടെ ദിവസം തന്നെ. സണ്ണിക്ക് ഇത് കഴിഞ്ഞ് ഒല്ലൂരില്‍ മറ്റൊരാള്‍ മരിച്ച ഇടത്ത് പോകേണ്ടതുണ്ട്.

സണ്ണി പിന്നേയും മതിലില്‍ തൂക്കിയിട്ട മരണ വാര്‍ത്ത തന്നെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു..

"സണ്ണി അടുത്ത് തന്നെ എന്റെ ചരമക്കുറിപ്പും ഇങ്ങിനെ ഒരു ദിവസം ഏതോ ഒരു മതിലില്‍ തൂക്കിയിട്ട് കാണാം...”
"ജേപ്പീ - ചിലപ്പോള്‍ നീ പോകുന്നതിന് മുന്‍പ് എന്റെ ചരമക്കുറിപ്പായിരിക്കും മതിലില്‍ സ്ഥാനം പിടിക്കുക...!!”

ഞങ്ങള്‍ അങ്ങിനെ ഓരോന്ന് പറഞ്ഞ് വീടെത്തി...