Friday, February 26, 2010

ജ്യോതിര്‍ലിംഗദര്‍ശനം




ശ്രീ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്തില്‍ ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 3 വരെ.
തൃശ്ശിവപേരൂരിലെ ഈശ്വരസ്നേഹികള്‍ക്ക് ഒരു ദിവ്യോപഹാരം.

ഒരു പക്ഷേ ഒരു മനുഷ്യായുസ്സിന്റെ മുഴുവന്‍ തീര്‍ത്ഥാടനവും മതിയാകാത്ത, കാലചക്രത്തില്‍ ഒരിക്കല്‍ മാത്രം വന്നെത്തുന്ന അത്യപൂര്‍വ്വ മഹാസൌഭാഗ്യം.
ഏകേശ്വരനും, ലോകേശ്വരനും, സര്‍വ്വേശ്വരനും, വിശ്വേശ്വരനുമായ പരമപിതാ ശിവപരമാത്മാവിന്റ്റെ പ്രതികമായ 12 ശിവജ്യോതിര്‍ലിംഗങ്ങള്‍ [ദ്വാദശ ജ്യോതിര്‍ലിംഗങ്ങള്‍] ഒരേ സമയത്ത്, ഒരേ സ്ഥലത്ത്.
വിവരങ്ങള്‍ക്ക് കടപ്പാട് : പ്രജാപിതാ ബ്രഫ്മാകുമാരീസ് ഈശ്വരിയ വിശ്വവിദ്യാലയം, തൃശ്ശൂര്‍

കുളശ്ശേരി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം


അന്നദാനം മഹാദാനം.

ദാനത്തില്‍ വെച്ച് മഹത്തായതാണത്രേ ഒരു നേരത്തെ അന്നം കൊടുക്കുക. ഒരാളെ സന്തോഷിപ്പിക്കുവാന്‍ ഏറ്റവും ഉചിതമായ വഴി ഒരു നേരത്തെ ആഹാരം കൊടുക്കുക.
വയറു നിറഞ്ഞാല്‍ മതി എന്ന് പറയും.
പക്ഷെ അന്നത്തിന് പകരം മറ്റെന്തുകൊടുത്താലും ആരും മതിയെന്ന് പറയില്ലത്രെ. ധനമായാല്‍ പോലും. ഒരാള്‍ക്ക് ഒരു കിലോ സ്വര്‍ണ്ണം കൊടുത്തിട്ട് മതിയായോ എന്ന് ചോദിച്ചാല്‍ മതിയെന്ന് ആരാ പറയുക. ഇനി വേണോ എന്ന് ചോദിച്ചാല്‍ വേണ്ടാ എന്ന് പറയുമോ?
അന്നത്തിന്റെ കാര്യം അങ്ങിനെയല്ല. വയറുനിറഞ്ഞാല്‍ പിന്നെ എത്ര വിളമ്പിക്കൊടുത്താലും അതൃപ്തിയേ ഉണ്ടാകൂ.
തൃശ്ശൂര്‍ മാതൃഭൂമി പത്രത്തിന്റെ മുന്‍ വശത്താണ് കുളശ്ശേരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ ലക്ഷിനരസിംഹമൂര്‍ത്തിയാണ് പ്രതിഷ്ഠയെങ്കിലും ഹനുമാന്‍ സ്വാമിക്കാണ് ആരാധകര്‍ അധികവും.
ഹനുമാന്‍ സ്വാമിക്ക് എന്നും വെറ്റില മാലയും, വടമാലയും ചാര്‍ത്താം. പിന്നെ അവില്‍ നിവേദ്യം, പൂമൂടല്‍ മുതലായവ.
അവിടെ പാര്‍ത്ഥസാരഥിയും ഉണ്ട്. തൃശ്ശൂര്‍ KSRTC ആപ്പീസിന്നരികില്‍ കൂടിയും റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കൂടിയും അകത്ത് പ്രവേശിക്കാം.
വളരെ വിശേഷപ്പെട്ട ക്ഷേത്രമാണ് കുളശ്ശേരി. 18-03-2010 ലെ പ്രതിഷ്ഠാദിനത്തിന് പൊയ്കോളൂ - ഭഗവാനെ തൊഴാം, സദ്യയും കഴിക്കാം.
തൃശ്ശൂരില്‍ കൂര്‍ക്കഞ്ചേരി ശ്രീ മാഹാശ്വേരക്ഷേത്രത്തില്‍ എന്നും ഉച്ചക്ക് അന്നദാനം ഉണ്ട്. കൂര്‍ക്കഞ്ചേരി ശ്രീ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ എല്ലാ തിരുവാതിര നാളിലും.

Monday, February 15, 2010

കപ്ലിയങ്ങാട് ഭരണി വേല


കപ്ലിയങ്ങാട് ഭരണി
എന്റെ ഗ്രാമത്തില്‍ [കുന്നംകുളം-ചെറുവത്താനി] പൂരം നാളെ തേവരുടെ അമ്പലത്തില്‍, പിന്നെ വെള്ളിയാഴ്ച കപ്ലിയങ്ങാട് ഭരണി വേല. ഭരണിക്ക് തിറയും, മൂക്കാന്‍ ചാത്തനും, കരിങ്കാളിയും എല്ലാം ഉണ്ട്. വരുമല്ലോ എല്ലാരും.

ഭരണിയുടെ മുന്നോടിയായി ഒരു മാസം മുന്‍പ് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. ഞാന്‍ പത്തിരുപത് വര്‍ഷമായി തൃശ്ശൂരാണ് സ്ഥിരതാമസം. അതിനാല്‍ ഭരണി വേല അവസാന ദിവസം മാത്രമേ കാണാറുള്ളൂ.ഭരണിക്ക് അടപുഴുങ്ങള്‍ പ്രധാന ചടങ്ങാണ്.

പിന്നെ അതിന് തലേ ദിവസം പറയര് വേല, അതിന് തലേ ദിവസം നാട്ട് താലം. പണ്ടൊക്കെ എന്റെ തറവാട്ടില്‍ നിന്ന് ചുരുങ്ങിയത് 100 താലമെങ്കിലും ഉണ്ടാകും. ആ ദിവസം കന്യകമാര്‍ എന്റ് വീട്ടില്‍ വന്ന് താമസിക്കും. വരുന്നവര്‍ക്കൊക്കെ രാത്രി ആഹാരവും നല്‍കും

പുലര്‍ച്ചക്കാണ്, വാദ്യ മേളങ്ങളോട് കൂടി താലം പുറപ്പെടുക.ദേശത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് താലം ഏന്തി പെണ്‍കുട്ടികളും സ്ത്രീകളും ക്ഷേത്രത്തിന് മുന്നിലുള്ള പാടത്ത് നിറയും. മൂന്ന് നാലു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നുള്ള നാട്ടിന്‍ പുറങ്ങളില്‍ നിന്ന് താലങ്ങള്‍ വന്ന് ചേരും.ഏതാണ് പുലര്‍ച്ച അഞ്ച് മണിക്കാണെന്ന് തോന്നുന്നു, വെളിച്ചപ്പാട് തുള്ളി വന്ന് അരിയെറിഞ്ഞ് താലങ്ങളെ ഉള്ളിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കും.

ഞങ്ങളുടെ [വെട്ടിയാട്ടില്‍] കുടുംബത്തിലെ താലമായിരുന്നു പണ്ടൊക്കെ ആദ്യം ക്ഷേത്രമുറ്റത്തേക്ക് കയറ്റുക.പിന്നെയും പല ചടങ്ങുകളുണ്ട്. അമ്പലത്തിന്റെ തെക്കും വടക്കും മുറ്റങ്ങളില്‍ തട്ടിന്മേല്‍ കളി ഉണ്ടായിരിക്കും. അതില്‍ ഒരു തട്ട് ഞങ്ങളുടെ കുടുംബത്തിലേതായിരുന്നു. തെങ്ങിന്‍ തൂണില്‍ മാവിന്‍ പലക വെച്ചാണ് തട്ട് നിര്‍മ്മിക്കുക. തട്ട് താലക്കാലികമായിരിക്കണം. ആണി, കമ്പി മുതലായവ തട്ടിന് ഉപയോഗിക്കാന്‍ പാടില്ല.

സന്ധ്യക്ക് മുന്‍പ് തട്ടിന്മേല്‍ ഒരു നിലവിളക്ക് കൊളുത്തി വെച്ച് പഴമക്കാര്‍ പാട്ട് പാടി തട്ടിന്‍മേല്‍ കളി തുടങ്ങും.സ്വത്ത് ഭാഗിക്കുന്ന സമയം എല്ലാം നോക്കി നടത്തിയിരുന്ന എന്റെ പിതാവിന് തറവാട് ലഭിച്ചില്ല. പകരം പാപ്പന് കിട്ടി തറവാട്. അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ദൈവീക കാര്യങ്ങളിലോ, ക്ഷേത്രാചാരങ്ങളിലോ താല്പര്യം കുറയുകയും കപ്ലിയങ്ങാട് ക്ഷേത്രത്തെ അവര്‍ അവഗണിക്കുകയും ചെയ്തു.

അങ്ങിനെ ഞങ്ങളുടെ കുടുംബത്തിനുള്ള അവകാശങ്ങളും മറ്റും ഇല്ലാതെയായി ന്നാണ് എന്റെ ധാരണ.പണ്ടൊക്കെ പാടത്തുകൂടി നടന്ന് വേണം അമ്പലത്തിലെത്താന്‍. എന്റെ പിതാവാണ് ആദ്യമായി തെക്കേ പാടത്തേക്ക് കല്ലുകൊണ്ട് ഒരു പടി കെട്ടിച്ചത്. അത് ഇന്നും നില കൊള്ളുന്നു.ഓലപ്പുരയായിരുന്ന ക്ഷേത്രം ഇപ്പോള്‍ കോണ്‍ക്രീറ്റ് കെട്ടിടമായി. പല പരിഷ്കാരങ്ങളും കാലത്തിനൊത്ത് വന്ന് ചേര്‍ന്നു. ക്ഷേത്രത്തിന് കൂടുതല്‍ പ്രശസ്തിയും വന്ന് ചേര്‍ന്നു.

കഴിഞ്ഞ വര്‍ഷം എനിക്ക് ഭരണി വേല കാണാനായി. ഈ വര്‍ഷവും ഭഗവതി അനുഗ്രഹിച്ചാല്‍ എനിക്ക് പോകാനാകും. ശാരീരികാസ്വാസ്ഥ്യങ്ങളാണ് എന്റെ പ്രധാന പ്രശ്നം.

വേലക്ക് ഒരു മാസം മുന്‍പ് തന്നെ തെക്കേ പാടത്ത് കച്ചവടങ്ങള്‍ ആരംഭിക്കും. റെസ്റ്റോറണ്ടുകളും, പെണ്ണുങ്ങള്‍ക്കുള്ള വളയും മാലയും മറ്റും, പിന്നെ യന്ത് ഊഞ്ഞാല്‍ തുടങ്ങിയ വിനോദ ഉപകരണങ്ങളും, പിന്നെ പൊരി, ഉഴുന്നാട, ഈത്തപ്പഴം, ഹല്‍ വ തുടങ്ങിയ പൂരം വിഭവങ്ങളും.

ഭരണി വേലക്ക് പോയാല്‍ ഞാന്‍ ഫോട്ടോസും, കുറച്ചും കൂടി വിശേഷങ്ങളും ഇവിടെ എഴുതാം. ഫോട്ടോ എടുത്തത് [20-02-2010] ഇവിടെ സ്ഥപിക്കുന്നു. വിശേഷങ്ങള്‍ പിന്നീടെഴുതാം.

Wednesday, February 10, 2010

വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും


വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്ത് വീണ്ടും - ഇന്ന് 2010, ഫെബ്രുവരി 10ന് കലാമണ്ഡലം ഗോപിയും കൂട്ടരും ചേര്‍ന്ന കഥകളി.

Tuesday, February 9, 2010

ശിവരാത്രി - 2010



ഈ വര്‍ഷം 2010 ഫെബ്രുവരി 3 മുതല്‍ ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് ശിവരാത്രി ആഘോഷങ്ങള്‍ തുടങ്ങി.



കൂടുതല്‍ വിശേഷങ്ങളും ഫോട്ടോകളും താമസിയാതെ ഇവിടെ നോക്കുക.

>>>>>>>>>>>>>